പുഷ്പ 2 പ്രിമിയറിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ കുട്ടിക്ക് 3.20 കോടി രൂപ നൽകി അല്ലു അർജുൻ.
അല്ലുവിന്‍റെ ടീം പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് 3.20 കോടി രൂപയിൽ 1.5 കോടി രൂപ കുട്ടിയുടെ പേരിൽ ബാങ്കിൽ സ്ഥിര നിക്ഷേപമായി നിക്ഷേപിച്ചു.
ഈ തുകയിൽ നിന്ന് പ്രതിമാസം 75,000 രൂപ കുടുംബത്തിന് ലഭിക്കുന്ന രീതിയിലാണ് ക്രമീകരണം. ഇത് കുടുംബത്തിന്‍റെ ജീവിതച്ചെലവുകൾക്കും വൈദ്യസഹായത്തിനും ഉപയോഗിക്കാൻ വേണ്ടിയാണ്. പരിക്കേറ്റ കുട്ടിയുടെ ഭാവിയുടെ സുരക്ഷിതത്വത്തിനായി 70 ലക്ഷം രൂപയും അധികം നൽകിയിട്ടുണ്ട്.
ഒരു വർഷത്തിനുശേഷം തെലുങ്കാന ഫിലിം ഡെവലപ്‌മെന്‍റ് കോർപറേഷൻ ചെയർമാനും നിർമാതാവുമായ ദിൽ രാജു കുട്ടിയെ സന്ദർശിക്കുകയും അല്ലു അർജുനും അദ്ദേഹത്തിന്‍റെ പിതാവ് അരവിന്ദും ചേർന്ന് കുടുംബത്തിന് നൽകിയ ഈ വലിയ സഹായത്തെക്കുറിച്ച് വെളിപ്പെടുത്തുകയും ചെയ്തതോടെയാണ് സംഭവം വീണ്ടും ശ്രദ്ധ നേടിയത്.
തിയറ്റർ ദുരന്തത്തിൽ പരിക്കേറ്റ കുട്ടിയുടെ ചികിത്സാ ചെലവുകൾക്കായി അല്ലു അർജുൻ ഇതിനോടകം 3.20 കോടി രൂപ നൽകിയെന്ന വിവരമാണ് ദിൽ രാജു ഒരു വീഡിയോയിലൂടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
മുൻപ് സഹായം സംബന്ധിച്ച് കുട്ടിയുടെ പിതാവ് ചില ആശങ്കകൾ ഉന്നയിച്ചിരുന്നെങ്കിലും നിലവിൽ ഇരുവർക്കുമിടയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും സഹായം കൃത്യമായി എത്തിക്കുകയും ചെയ്തു എന്നാണ് വീഡിയോയിൽ പറയുന്നത്.